‘രണ്ടോ,രണ്ടു മണിക്കൂറിലധികമോ ദൈർഘ്യമുള്ള സിനിമ ആസ്വാദ്യകരവും, കൃത്യമായ സാമൂഹിക-രാഷ്ട്രീയ നിരീക്ഷണവും ഉൾക്കൊള്ളുന്നതാകണം.ഈ വിധത്തിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ ബ്രില്യൻസ് തെളിഞ്ഞുകാണാം, നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ.സിനിമയെക്കുറിച്ചുള്ള തുടക്കം തൊട്ട് അവസാനം വരെയുള്ള വിലയിരുത്തലിന് ഇപ്പോൾ പ്രസക്തിയില്ലെന്നറിയാം,കഴിഞ്ഞുപോയ ഏതാനും ദിവസങ്ങളിൽ മാധ്യമങ്ങൾ അത് വ്യക്തമായി നിർവ്വഹിച്ചിരുന്നു.എന്നാലും എനിക്ക് സിനിമയിലുടക്കിയ ചില സാമൂഹിക യാഥാർത്ഥ്യങ്ങളുടെ സ്ഥിതിവിശേഷമാണ് കുമ്പളങ്ങി നൈറ്റ്സ് വരച്ചിടുന്നത്,അതൊന്നു പരിശോധിക്കാം.’
ഒരു ശരാശരി മലയാളിയുടെ എല്ലാവിധ കയ്യിലിരിപ്പുകളുമുള്ള ഒരു കഥാപാത്രമാണ് ഷമ്മി (ഫഹദ് ഫാസിൽ).ഗൃഹനാഥൻ മരിച്ച ആൺതുണയില്ലാത്ത കുടുംബത്തെ സംരക്ഷിക്കുന്ന രക്ഷകൻ.സിമിയാണ് (ഗ്രേസ് ആൻ്റണി) ഷമ്മിയുടെ ഭാര്യ.പിന്നെ ആ വീട്ടിൽ സിമിയുടെ സഹോദരി ബേബി മോളും (അന്ന ബെൻ) ഇരുവരുടെ അമ്മയും.തന്നെ കൂടാതെ മറ്റുള്ള മനുഷ്യരിൽ ഷമ്മി ഒരു വിമുഖത പ്രകടിപ്പിക്കുന്നത് മുഖ്യമായി സിനിമയിൽ കാണാം.രക്ഷകവേഷം കെട്ടിയാടുന്നതിനനുസരിച്ച് കുടുംബത്തെ തനിക്കു ചുറ്റും കറക്കാനാണ് ഷമ്മിയിലെ ആണധികാരം ആഗ്രഹിക്കുന്നത്. സ്ത്രീകൾക്കിടയിലെ നിസ്സാരമായ സംസാരങ്ങളെ പോലും മുഖവിലക്കെടുക്കുന്ന ഷമ്മി ‘ഞാനറിയാതെ ഇവിടെയൊന്നും നടക്കരുതെന്നുള്ള’ ശാഠ്യത്തിൻ്റെ പ്രതീകമാണ്. ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിൻ്റെ പിറകെ ചെല്ലാൻ പറയുന്ന സിമിയുടെ അമ്മയെന്ന കഥാപാത്രം ഓരോ വീട്ടിലും കാണും.’അടുക്കളയിൽ കുറച്ചു പേർ,ഇവിടെ കുറച്ചുപേർ അങ്ങനെയൊന്നും ഇനി വേണ്ട ഇന്ന് മുതൽ നമുക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം’എന്ന ഷമ്മിയുടെ പറച്ചിൽ വീടെന്ന സാമൂഹിക സ്ഥാപനത്തിൽ പോലും സ്ത്രീയുടെ സംസാര സ്വാതന്ത്ര്യത്തിനേറ്റ വലിയ പ്രഹരമാണ് എന്നുള്ളതിൽ സംശയമില്ല.
എന്നാൽ ഇതിൽ നിന്ന് എത്രയോ വ്യത്യസ്തമായ മറ്റൊരു പ്രദേശം.ഒരു തുരുത്ത്. തീട്ടപറമ്പ് എന്ന അപരനാമം പേറുന്ന പട്ടിയെയും,പൂച്ചയെയും കൊണ്ട് കളയുന്ന സ്ഥലം.അവിടെയും കുറച്ചു കഥാപാത്രങ്ങളുണ്ട്.വ്യക്തമായ ജീവിത ലക്ഷ്യമില്ലാത്ത സജിയും (സൗബിൻ ഷാഹിർ) ബോബിയും (ഷെയ്ൻ നിഗം), ഒപ്പം ജീവിതത്തിൽ ചിലതെങ്കിലും നേടാനാകണമെന്ന് മനസ്സുള്ള ബോണിയും (ശ്രീനാഥ് ഭാസി),ഫ്രാങ്കിയും (മാത്യു തോമസ്).മാതാപിതാക്കളുടെ അഭാവം മൂലം നാല് സഹോദരങ്ങളും ജീവിതം നയിക്കുന്നത് കക്കൂസില്ലാത്ത,വാതിലും ജനലുമില്ലാത്ത, തേക്കാത്ത,അടച്ചുറപ്പില്ലാത്ത വീട്ടിലാണ്. പെൺതുണയില്ലാത്തതിൻ്റെ സകലമാന വ്യഥകളും അനുഭവിക്കുന്ന നാല് സഹോദരങ്ങൾ.അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വ്യത്യസ്ത മേൽവിലാസമുള്ള മൂന്ന് സ്ത്രീ കഥാപാത്രങ്ങൾ സിനിമക്ക് കാമ്പും, കരുത്തുമേകുന്നു.ദേശരാഷ്ട്ര സങ്കൽപനങ്ങൾ തങ്ങളുടെ ചെറിയലോകത്തിൽ എത്രമാത്രം സങ്കുചിതമായ ചിന്താഗതിയാണെന്ന് ബോണിക്ക് തൻ്റെ ജീവിതത്തിൽ ഒരു ആഫ്രിക്കൻ യുവതി കടന്നുവരുമ്പോൾ മനസ്സിലാകുന്നുണ്ട്.
മതസ്പർദ്ധ നിലകൊള്ളുന്ന സമൂഹത്തിലെ സങ്കല്പനങ്ങളെ പ്രതിനിധാനം ചെയ്യാതെ,സ്ത്രീ പുരുഷൻ എന്ന രണ്ട് വർഗ്ഗ ബോധ്യത്തോടെ ‘ട്രൂ ലൗവ്വിലാകുന്ന’ ബോബിയും,ബേബിയും.
സാഹോദര്യം എന്ന ആശയത്തിനുള്ള വില എത്ര മാത്രം സാധ്യമാക്കാൻ സാധിക്കുമെന്ന ബോധ്യമാണ് സൗബിൻ തകർത്താടിയ സജി. തൻറെ കൂടെ ജോലി ചെയ്തിരുന്ന,സഹോദര തുല്യനായ,മരിച്ചുപോയ തമിഴൻ മുരുകൻ്റെ (രമേഷ് തിലക്) ഭാര്യ സതിയെ (ഷീല) പ്രസവാനന്തരം കുഞ്ഞുമായി വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത്, മാനവികതയുടെ മികച്ച ഭാഷ്യം കുമ്പളങ്ങിക്ക് പകരുന്നുണ്ട്.നിരന്തരം തല്ലുകൂടുന്ന സഹോദരങ്ങൾ സ്ത്രീകളുടെ കടന്നുവരവോടെ ഭൂതക്കാലം വിസ്മരിച്ച്, നന്മയുടെയും,സ്നേഹത്തിൻ്റെയും പുതിയ പാത വെട്ടിത്തെളിക്കുന്നു.സിനിമയുടെ ആദ്യഘട്ടത്തിൽ തുരുത്തും, തീട്ടപ്പറമ്പും പുറംലോകത്തിൽ നിന്നും,അവരെ സംബന്ധിച്ച് എത്രയോ അകലെയാണെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്നു.എന്നാൽ പുറംലോകത്ത് സംജാതമാകാത്ത മനുഷ്യ നന്മകൾ കുമ്പളങ്ങിയിലെ സഹോദരങ്ങൾ ആർജ്ജിച്ചെടുക്കുന്നു.അരികുവൽക്കരണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഒരു കുടുംബത്തിൻ്റെ ശേഷിപ്പാണ് കുമ്പളങ്ങി നൈറ്റ്സ്.കുടുംബത്തിൻ്റെ നെടുംതൂൺ ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഷമ്മിയിലെ വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം. സീൻ ഡാർക്കാവാനുള്ള സാധ്യതകൾ ഉണ്ടാകാമെന്ന തോന്നലിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുകയും, എന്നാൽ പിന്നീട് സീൻ നൈസാക്കുന്ന കാഴ്ചയും തിരക്കഥയുടെ ശക്തിയായി മാറുന്നുണ്ട്.
സദാചാര കുല പുരുഷനായ ഷമ്മിയിലെ വികാരങ്ങൾ ശരാശരി മലയാളിക്കിട്ടുള്ള ഒരടിയാണ്. വ്യഭിചാരം എന്ന ഒരൊറ്റ ക്യാൻവാസിനെ പൊക്കിപ്പിടിച്ച് സാംസ്കാരിക അടിത്തറ കെട്ടിപ്പടുക്കാം എന്ന മലയാളിയുടെ മണ്ടത്തരം ഷമ്മിയിലുണ്ട്.ചിത്രത്തിൻ്റെ അവസാന ഭാഗങ്ങളിൽ സങ്കീർണമാകുന്ന ബോബിയും,ബേബിയുമായുള്ള പ്രണയത്തെ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ഷമ്മി ബോബിയുടെയും,സഹോദരങ്ങളുടെയും കുടുംബത്തെ ചെളി വാരിയെറിഞ്ഞ് ബേബിക്ക് മുമ്പിൽ സ്വയം മഹാനാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കാഴ്ച ആണധികാരത്തിൻ്റെ മെറിറ്റാണ്.
‘അവരാണെങ്കിൽ പല തന്തക്ക് ജനിച്ചവരാ. ഞാനാണെങ്കിൽ ഒറ്റ തന്തക്ക് ജനിച്ചവനാ’ എന്ന് തന്നെ മഹത്വവൽക്കരിച്ചു പറയുമ്പോൾ ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നുണ്ട് ബേബി,’പല തന്തയ്ക്ക് പിറക്കുക എന്നത് ടെക്നിക്കലി പോസിബിൾ അല്ല ചേട്ടാ..എല്ലാവർക്കും ഒരു ഒരു തന്തയെ ഉള്ളൂ’ എന്നു പറയുമ്പോൾ ചൂളിപ്പോകുന്ന ഷമ്മിക്ക് മുൻപിൽ ഏകവഴി സാധാരണ ആണുങ്ങളെപ്പോലെ ആക്രോശിക്കുകയേ നിവർത്തിയുള്ളൂ.മലയാള സിനിമ അനുവർത്തിച്ചുപോന്ന സ്ത്രീവിരുദ്ധത,
ആണധികാരത്തിൻ്റെ മൂർത്തീഭാവമായ ഫ്യൂഡൽ,സ്ത്രീവിരുദ്ധ, അമാനുഷിക കഥാപാത്രങ്ങൾക്കുള്ള ഒരു വലിയ പ്രഹരമാണ് കുമ്പളങ്ങി നൈറ്റ്സ്.കണ്ണാടിയിൽ തൻ്റെ സൗന്ദര്യം ആസ്വദിക്കുമ്പോൾ,ഷമ്മിയുടെ കണ്ണിലുടക്കുന്ന വട്ടപ്പൊട്ട് ബ്ലേഡ് ഉപയോഗിച്ച് എടുത്തു മാറ്റുമ്പോൾ, അടുക്കളയിൽ വമിക്കുന്ന പുകയ്ക്ക് ചുറ്റും എരിഞ്ഞു തീരുന്ന സ്ത്രീയുടെ കാലനാണ് ഷമ്മിയെന്ന് തോന്നും.
പ്രശാന്ത സുന്ദരമായ രാത്രികളെ സങ്കീർണവും,പ്രക്ഷുബ്‌ധവുമാക്കി മാറ്റുന്ന ഒരു രചനാവൈഭവം ശ്യാം പുഷ്കരന് കൈയ്യടി നേടി കൊടുക്കുന്നു. ജീവിതത്തിൽ നിസ്സാരമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ചെറിയൊരു കാര്യത്തെപ്പോലും തൻ്റെ രചനയിൽ ഉൾപ്പെടുത്തി മാജിക്കൽ റിയലിസത്തോടു കൂടി സിനിമയിൽ ആവിഷ്കരിക്കുന്ന പ്രതിഭാധനൻ. എവിടെയെങ്കിലും സിനിമ നഷ്ടപ്പെടുമോ,തിരക്കഥയിൽ നിന്ന് പുറകോട്ട് പോകുമോ സിനിമയെന്ന ചിന്തയെ അനായാസം മാറ്റിനിർത്തി മധു.സി.നാരായണൻ്റെ ബ്രില്ല്യൻസ്.സിനിമയെ മികച്ച അനുഭവമാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നു ഛായാഗ്രഹണം.ഓരോ സിനിമ കഴിയുന്തോറും ഷൈജു ഖാലിദ് എന്ന പ്രതിഭയുടെ മാറ്റ് കൂടുന്നു.ഓരോ ദൃശ്യങ്ങൾക്കും മിഴിവ് പകരാൻ സുഷിൻ ശ്യം ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയിൽ അവിഭാജ്യ ഘടകമായി തീർന്നു.